Friday, August 8, 2014

ഒരു പ്രണയത്തിന്റെ സിംഗിള്‍ സീറ്റ് കഥ




ഒരുപാട് നാളുകളുടെ സൗഹൃദം ഉണ്ടായിരുന്നു അവര് തമ്മില്‍.
കൂടെ പഠിച്ച, കൂടെ യാത്ര  ചെയ്ത നല്ല രണ്ടു സുഹൃത്തുക്കള്‍- അതായിരുന്നു അത്രയും കാലം അവന്റെ മനസ്സില്‍ അവരുടെ കഥ.
പക്ഷെ, ആ കഥ അവര്‍ പോലുമറിയാതെ എവിടെയോ മെല്ലെ നിറം മാറി തുടങ്ങിയിരുന്നു. പലപ്പോഴും പ്രണയം  അങ്ങനെയാണല്ലോ.

ഒരുപാട് സൗഹൃദങ്ങള്‍ക്കിടയിലും അവന്‍ അവളെ കുറിച്ച് മാത്രം ഓര്‍ക്കാന്‍ തുടങ്ങി; ദൂരെ വേറെ ഒരു നാട്ടില്‍ പഠിക്കുന്ന  അവളും ഓര്‍ത്തത് അവനെ തന്നെയായിരുന്നു. ഫേസ്ബുക്കും വാട്സ്ആപ്പും നിറഞ്ഞു നില്‍ക്കുന്ന കാലത്തെ പ്രണയം ആയതു കൊണ്ട് തന്നെ അവരെ വിരഹം അത്രയൊന്നും വേട്ടയാടിയില്ല. എങ്കിലും, ഹൃദയം മോഹിക്കുന്നത് കണ്ണിനു കാണാന്‍ കഴിയാതെ വരുമ്പോഴുണ്ടാവുന്ന ഒരു വിമ്മിഷ്ടം ഉണ്ടല്ലോ; അത് അവരിലും നിറഞ്ഞു നിന്നിരുന്നു. അങ്ങനെ കഥ തുടര്‍ന്നു-പ്രണയം വളര്‍ന്നു-രാത്രികള്‍ അവര്‍ക്കില്ലാതായ കാലം.

അവധിക്കാലത്ത്‌ നാട്ടിലെത്തിയ അവള്‍ വീട്ടുക്കാരോടൊപ്പം അവന്റെ വീടിനടുത്തുള്ള നഗരത്തിലെത്തി.വെള്ളി പൂട്ടിയ  തന്റെ പുതിയ ബുള്ളറ്റില്‍ അവന്‍ പറന്നു വന്നു. ഏറെ നാളുകള്‍ക്ക് ശേഷം തമ്മില്‍ കാണാന്‍ കഴിഞ്ഞതിന്റെ വലിയ സന്തോഷതിനൊടുവില്‍ അവള്‍ അവനോടു ചോദിച്ചു :  (ഇനിയും വരില്ലേ ആനകളെയും മേയ്ച്ചു കൊണ്ട് ഈ വഴി എന്നല്ല ട്ടോ :P )

"എന്നെ ഒന്ന് ടൌണില്‍ ഇറക്കി തരാമോ ?? "

അവന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി; ഒന്നല്ല ഒരുപാടൊരുപാട്. സ്നേഹിക്കുന്ന പെണ്ണിനേം പിറകിലിരുത്തി  ബൈക്കില്‍ നഗരം ചുറ്റാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് ? ഒന്നും നോക്കാതെ ഓര്‍ക്കാതെ അവന്‍ സമ്മതം മൂളി.

പോകാന്‍ വേണ്ടി അവര്‍ അവന്റെ ബുള്ളറ്റിന്റെ അടുത്തെത്തി ;  അവള്‍  കയറാതെ അവനെയും ബൈക്കിന്റെ പിന്‍ സീറ്റിലേക്കും മാറി മാറി  തുറിച്ചു നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍  വെറുതെ അവന്‍ പിറകിലോട്ടു നോക്കി- ഒരു നിമിഷം കൊണ്ട് പിന്നെയും പലതും  പൊട്ടി പക്ഷെ ഇത്തവണ അതവന്റെ നെഞ്ചത്ത് വെച്ച് പൊട്ടിച്ച അമിട്ടുകളായിരുന്നു എന്ന് മാത്രം - ബുള്ളറ്റു കിട്ടിയ ആവേശത്തില്‍ അതിന്റെ പിറകിലെ സീറ്റ്‌ അഴിച്ചു വെച്ച് സിംഗിള്‍ സീറ്റ് ആക്കിയാണ് താന്‍ വന്നത് എന്ന് അപ്പോഴാണ്‌ അവന്‍ ഓര്‍ത്തത് .


#ഈ കഥയിലെ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണ്.ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കില്‍ അത് തീര്‍ത്തും യാദ്രിചികം മാത്രമാണ്.. :P

No comments:

Post a Comment

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...